യു.കെയിൽ അനധികൃതമായി എത്തുന്ന കുടിയേറ്റക്കാർക്ക് അഭയം നൽകുന്നത് ഫലപ്രദമായി തടയുന്ന പുതിയ “അനധികൃത കുടിയേറ്റ നിയമം” പാസാക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനാക്കിന്റെ പദ്ധതിയെ ഐക്യ രാഷ്ട്ര സഭയുടെ അഭയാർത്ഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആർ. ശക്തമായി വിമർശിച്ചു. യു.കെയിലേക്ക് യാത്ര ചെയ്യാൻ ശ്രമിക്കുന്നവരുടെ എണ്ണത്തിലും ബ്രിട്ടീഷ് മണ്ണിൽ എത്തിയതിനു ശേഷം അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും സർക്കാർ ആശങ്കാകുലമാണെന്ന് “ബോട്ടുകൾ തടയുക” എന്ന മുദ്രാവാക്യം രേഖപ്പെടുത്തിയ ഒരു സദസ്സിൽ വെച്ച് സുനാക് പറഞ്ഞു. അവർ ഖജനാവിന് ഗണ്യമായ ചിലവ് വരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ബിൽ അവതരിപ്പിച്ചപ്പോൾ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ വിശദീകരിച്ചതുപോലെ, നിയമവിരുദ്ധമായി പ്രവേശിക്കാൻ ശ്രമിക്കുന്ന അഭയാർത്ഥികളെ ഒന്നുകിൽ അവരുടെ സ്വന്തം രാജ്യങ്ങളിലേക്കോ അല്ലെങ്കിൽ “മൂന്നാം രാജ്യമായ” റുവാണ്ടയിലേക്കോ അയയ്ക്കും. റുവാണ്ട അവർക്ക് നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. അവർക്ക് യു.കെയിലേക്ക് വീണ്ടും പ്രവേശിക്കാനാവില്ലെന്ന് മാത്രമല്ല, ആജീവനാന്ത പൗരത്വ വിലക്കും നേരിടേണ്ടിവരും. യു.എൻ.എച്ച്.സി.ആറിന്റെ അഭിപ്രായത്തിൽ ഈ നിയമം ബ്രിട്ടൻ ഒപ്പിട്ട 1951-ലെ അഭയാർത്ഥി വ്യവസ്ഥകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായിരിക്കും. സ്വന്തം വീടുകളിൽ നിന്നും രാജ്യങ്ങളിൽ നിന്നും പലായനം ചെയ്യുന്നവർ പലപ്പോഴും ശരിയായ രേഖകൾ ഇല്ലാതെയാണ് ഇറങ്ങിത്തിരിക്കുന്നത്. കാരണം, ജീവൻ രക്ഷിക്കാൻ അവർ നാടുവിടാൻ നിർബന്ധിതരാകുന്നു. കഴിഞ്ഞ വർഷം “ചെറിയ ബോട്ടുകളിൽ” യു.കെയിലെത്തിയ 45,000 പേരിൽ പലരും രാഷ്ട്രീയ അഭയാർത്ഥികളേക്കാൾ കൂടുതൽ സാമ്പത്തിക അഭയാർത്ഥികളായിരുന്നിരിക്കണം. ബ്രിട്ടീഷ് സർക്കാർ രണ്ടും കൂട്ടരെയും വേർതിരിച്ച് കാണാത്തത് പ്രശ്നകരമാണ്. ബിൽ അവർ പലായനം ചെയ്യുന്ന രാജ്യങ്ങളിൽ നിന്ന് നേരിട്ട് എത്തുന്നവരെ ഒഴിവാക്കുന്നുണ്ട്. എന്നാൽ “ചെറിയ ബോട്ടുകൾക്ക്” കുറഞ്ഞ ദൂരം മാത്രമേ സഞ്ചരിക്കാനാവൂ എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ അത് ഒരു കുറഞ്ഞ അനുപാതമായിരിക്കും. “ആ മതിൽ നിർമ്മിക്കുക” എന്ന മുദ്രാവാക്യം മുറുകെപ്പിടിച്ച അമേരിക്കയിലെ ട്രംപ് ഭരണകൂടത്തെപ്പോലെ ബ്രിട്ടീഷ് സർക്കാർ നടത്തുന്നതും രാഷ്ട്രീയ വാചാടോപങ്ങളാണ്. പദ്ധതി നടപ്പിലാക്കാനുള്ള ഒരു യഥാർത്ഥ പ്രക്രിയയില്ലാത്തതിനാൽ കുടിയേറ്റക്കാരെ കൊണ്ടുവരുന്ന ചെറുവള്ളങ്ങളെ തടയുന്നതിൽ പരാജയപ്പെടാനിടയുണ്ട്. കൂടാതെ, അഭയം തേടുന്നവരെ മൂന്നാമതൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനുള്ള പദ്ധതി ഒരു പുത്തൻ അധിനിവേശമെന്ന് വിളിക്കപ്പെട്ടേക്കാം. മാത്രമല്ല ഇത് ഗണ്യമായ ചിലവിനും കാരണമാകും. ഇത് ഹതഭാഗ്യരായ കുടിയേറ്റക്കാർക്ക് താങ്ങാനാവുമെന്ന് തോന്നുന്നില്ല.
ബ്രിട്ടീഷ് നീക്കം ചെറുവള്ളങ്ങളെ തടയാൻ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ ഇതിനെ കുടിയേറ്റ വിരുദ്ധതയും വിദേശീയവിരുദ്ധതയും മറ്റ് ജനാധിപത്യ രാജ്യങ്ങളിൽ കൂടുതൽ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തിൽ നോക്കിക്കാണേണ്ടതുണ്ട്. റോഹിൻഗ്യ അഭയാർത്ഥികളെ മ്യാൻമറിലേക്ക് നിർബന്ധിതമായി നാടുകടത്തുന്നതിനോ അല്ലെങ്കിൽ പൗരത്വ (ഭേദഗതി) നിയമത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നതിനോ ഉള്ള പദ്ധതിയെ വിമർശിച്ച് പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയോട് അന്താരാഷ്ട്ര നിയമവും വ്യവസ്ഥകളും ഉദ്ധരിക്കുമ്പോൾ, അത്തരം നിയമങ്ങൾ സ്വയം നടപ്പിലാക്കുക വഴി ലോകത്തിന് അവർ നൽകുന്ന സന്ദേശത്തെക്കുറിച്ച് ആത്മപരിശോധന നടത്തണം. സുരക്ഷിതമല്ലാത്ത വഴികളിലൂടെ മെച്ചപ്പെട്ട ജീവിതം തേടി തങ്ങളുടെ തീരത്തേക്ക് വരുന്ന മിക്കവാറും എല്ലാ അഭയാർഥികളേയും അനധികൃത കുടിയേറ്റക്കാരേയും നിരസിക്കുമ്പോൾ, കുടിയേറ്റക്കാർ അവരുടെ സമൂഹത്തിന് നൽകിയ യഥാർത്ഥ സംഭാവനകളെ അവർ നിസ്സാരമായി കാണുന്നു. ഇവരിൽ, കുടിയേറ്റക്കാരെ കൂടുതൽ സ്വാഗതം ചെയ്തിരുന്ന സമയങ്ങളിൽ ആഫ്രിക്കയിൽ നിന്ന് യാത്ര ചെയ്ത സുനാക്കിന്റേയും ബ്രാവർമാന്റേയും മാതാപിതാക്കളും ഉൾപ്പെടുന്നു.
This editorial has been translated from English, which can be read here.
Published - March 10, 2023 10:59 am IST